ബെംഗളൂരു: അവധിദിനങ്ങളും പരീക്ഷാക്കാലം കഴിഞ്ഞതും പ്രമാണിച്ച് ഉത്തര കന്നഡ ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ വൻ ഒഴുക്ക്. എന്നാൽ വിനോദസഞ്ചാര മേഖലയിൽ വൻ ലാഭം കൊയ്തിരുന്ന ട്രാവൽ ഏജന്റുമാരും വാട്ടർ സ്പോർട്സ് കമ്പനികളും തമ്മിലുള്ള തർക്കം ഇപ്പോൾ ഭരണകൂടത്തിന് തലവേദനയാകുന്നു. ജോയ്ദ താലൂക്കിലെ ഗണേഷ് ഗുഡിയിൽ കാളി നദി കേന്ദ്രീകരിച്ച് നടക്കുന്ന ജലസാഹസിക കായിക വിനോദങ്ങളെച്ചൊല്ലിയാണ് പ്രധാനമായും തർക്കം ഉടലെടുത്തിരിക്കുന്നത്.
വിനോദസഞ്ചാരികളിൽ നിന്ന് അമിത തുക ഈടാക്കി ട്രാവൽ ഏജന്റുമാർ ലാഭം കൊയ്യുന്നു എന്ന പരാതിയെത്തുടർന്ന് വാട്ടർ സ്പോർട്സ് കമ്പനികൾ ഒത്തുചേർന്ന് ‘ഏകജാലക സംവിധാനം നടപ്പിലാക്കിയതാണ് തർക്കത്തിന് ആധാരം. നേരത്തെ 1500 രൂപയോളം വിനോദസഞ്ചാരികളിൽ നിന്ന് ഈടാക്കി ഏജന്റുമാർ വൻ കമ്മീഷൻ കൈക്കലാക്കിയിരുന്നു.
നിലവിൽ ജെട്ടി ഉടമകൾ ഏകോപിച്ച് എല്ലാ വിനോദസഞ്ചാരികൾക്കും 750 രൂപ എന്ന ഏകീകൃത നിരക്ക് നിശ്ചയിച്ചു. ഈ നീക്കത്തോടെ ഏജന്റുമാർക്ക് ലഭിച്ചിരുന്ന ഉയർന്ന കമ്മീഷൻ ഇല്ലാതായി. ഇത് തങ്ങളുടെ വരുമാനത്തെ ബാധിച്ചുവെന്ന് കാട്ടി ഏജന്റുമാർ രംഗത്തെത്തുകയായിരുന്നു.
വിഷയം വഷളായതോടെ ജോയ്ദ തഹസിൽദാരുടെ അധ്യക്ഷതയിൽ അനുരഞ്ജന ചർച്ചകൾ നടന്നു. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തിയെങ്കിലും ഇരുവിഭാഗവും നിലപാടുകളിൽ ഉറച്ചുനിന്നതോടെ തർക്കം പരിഹരിക്കാനായില്ല. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് കാളി നദിയിലെ അഞ്ചിലധികം തരം വാട്ടർ സ്പോർട്സ് ഇനങ്ങൾ ആസ്വദിക്കാൻ എത്തുന്നത്. നിലവിൽ ജെട്ടികളുടെ എണ്ണം വർദ്ധിച്ചതും വിനോദസഞ്ചാരികളുടെ തിരക്ക് കൂടിയതും മേഖലയിൽ വലിയ ബിസിനസ് സാധ്യതകളാണ് തുറന്നിരിക്കുന്നത്.
തർക്കം തുടരുന്നത് വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തി പ്രശ്നപരിഹാരമുണ്ടാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]