പ്യോങ്‌യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും മകൾ കിം ജു ഏയും ആയുധ നിർമാണ ഫാക്ടറി സന്ദർശിച്ചു. പുതുതായി നിർമിച്ച പിസ്റ്റളുകൾ ഇരുവരും പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ടു. സൈനിക പരിപാടികളിൽ കിമ്മിന്റെ നിഴലായി മകൾ മാറുന്നത് കിം ജു ഏ തന്നെയാകും അടുത്ത പിൻഗാമിയെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ കരുത്തുപകരുകയാണ്.
ഫാക്ടറിയിലെ ഷൂട്ടിങ് റേഞ്ചിൽ വെച്ച് പുതിയ പിസ്റ്റളുകൾ ഉപയോഗിച്ച് ഇരുവരും വെടിയുതിർത്തു. തോക്കുകളുടെ പ്രവർത്തനക്ഷമതയിൽ കിം സംതൃപ്തി രേഖപ്പെടുത്തി. സൈന്യത്തിനും സുരക്ഷാസേനയ്ക്കും ആധുനിക ആയുധങ്ങൾ നൽകുന്നതിൽ ഈ ഫാക്ടറി നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഇതിന്റെ ഉത്പാദന ശേഷി വർധിപ്പിക്കണമെന്നും സന്ദർശന വേളയിൽ കിം നിർദ്ദേശിച്ചു.
പിൻഗാമിയോ? ചർച്ചയായി മകളുടെ സാന്നിധ്യം
അടുത്ത കാലത്തായി ഉത്തരകൊറിയയുടെ എല്ലാ പ്രധാന സൈനിക നീക്കങ്ങളിലും കിം ജോങ് ഉന്നിനൊപ്പം കൗമാരക്കാരിയായ മകൾ കിം ജു ഏയും സജീവമാണ്. കഴിഞ്ഞ ദിവസം നടന്ന പടക്കപ്പലിൽ നിന്നുള്ള മിസൈൽ പരീക്ഷണത്തിലും കിം ജു ഏ പിതാവിനോടൊപ്പം ഉണ്ടായിരുന്നു. സാധാരണയായി അതീവ രഹസ്യമായി സൂക്ഷിക്കാറുള്ള ഭരണാധികാരിയുടെ കുടുംബാംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജു ഏയെ തുടർച്ചയായി പൊതുവേദികളിൽ കൊണ്ടുവരുന്നത് വരുംകാലത്ത് രാജ്യത്തിന്റെ അമരത്തേക്ക് മകളെ എത്തിക്കാനുള്ള കിമ്മിന്റെ നീക്കമായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
