ബെംഗളൂരു: സ്വന്തം വാഹനം കണ്ടെത്താൻ ജോധ്‌പൂരിൽ നിന്നും ബെംഗളൂരുവിലെത്തിയ യുവാവിനെ അക്രമിസംഘം നടുറോഡിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തു. ജോധ്‌പൂർ സ്വദേശിയായ ചന്ദ്രപ്രകാശ് (32) ആണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ ബിസിനസുകാരൻ മംഗിലാൽ ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷം മുൻപ് ചന്ദ്രപ്രകാശ് തന്റെ സുഹൃത്തായ മഹേന്ദ്ര ഗുജ്ജറിന് എസ്‌യുവി കുറച്ചുദിവസത്തേക്ക് നൽകിയിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും വാഹനം തിരികെ ലഭിച്ചില്ല. തുടർന്ന് ജോധ്‌പൂർ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഒടുവിൽ ചന്ദ്രപ്രകാശ് തന്നെ രംഗത്തിറങ്ങി. മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹനത്തിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി.
ഫെബ്രുവരി 23-ന് ബെംഗളൂരുവിലെത്തിയ ചന്ദ്രപ്രകാശ്, ഈസ്റ്റ് ബെംഗളൂരുവിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനം സ്പെയർ കീ ഉപയോഗിച്ച് തുറന്ന് ഓടിച്ചുപോയി. രാത്രി 11.10-ഓടെ ബൊമ്മനഹള്ളി സർക്കിളിന് സമീപം വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം ചന്ദ്രപ്രകാശിനെ തടഞ്ഞുനിർത്തി.
തർക്കത്തിനിടെ ഇരുമ്പ് വടികൊണ്ടും ഹെൽമറ്റ് കൊണ്ടും ഇവർ ചന്ദ്രപ്രകാശിനെ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ ഇയാളുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും തട്ടിയെടുത്ത സംഘം എസ്‌യുവിുമായി കടന്നുകളയുകയായിരുന്നു.
ചന്ദ്രപ്രകാശിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മംഗിലാൽ ചൗധരി പിടിയിലായത്. മഹേന്ദ്ര ഗുജ്ജർ പലരിൽ നിന്നായി പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജാമ്യമായിട്ടാണ് (Security) ഈ എസ്‌യുവി നൽകിയത്. പല കൈമറിഞ്ഞാണ് വാഹനം മംഗിലാലിന്റെ പക്കൽ എത്തിയത്. പോലീസ് എസ്‌യുവിയും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]