ബെംഗളൂരു : കർണാടക കോൺഗ്രസിൽ ഭിന്നതരൂക്ഷമാക്കി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ പക്ഷ നേതാക്കളുടെ പോര്.
അടുത്തിടെ മന്ത്രിസ്ഥാനം നഷ്ടമായ കെ.എൻ. രാജണ്ണയ്ക്കെതിരേ ശിവകുമാർ പക്ഷ എംഎൽഎ എച്ച്.സി. ബാലകൃഷ്ണ രംഗത്തുവന്നപ്പോൾ ശിവകുമാറിനെ വിമർശിച്ചു രാജണ്ണയുടെ മകനും എംഎൽസിയുമായ രാജേന്ദ്ര എത്തി.
രാജണ്ണ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്നാണ് ബാലകൃഷ്ണയുടെ ആരോപണം. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയിൽ ചേരുമെന്ന് രാജേന്ദ്ര തിരിച്ചടിച്ചു.
അധികാര കൈമാറ്റം സംബന്ധിച്ച് പ്രതികരണം ദേശീയനേതൃത്വം വിലക്കിയിട്ടും നേതാക്കന്മാർ പരസ്യമായി പോര് തുടരുകയാണ്.
ദളിത് വിഭാഗത്തിൽനിന്നുള്ള രാജണ്ണയെ മന്ത്രിസഭയിൽ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞദിവസം ദളിത് സമുദായങ്ങളിൽനിന്നുള്ള മാഠാധിപതിമാർ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യവുമായി ഇവർ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ കാണാൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് ശിവകുമാർ പക്ഷത്തുനിന്ന് രാജണ്ണയ്ക്കെതിരേ ആരോപണം ഉയർന്നിരിക്കുന്നത്.
രാജണ്ണ ബിജെപി നേതാക്കളുമായി രഹസ്യചർച്ച നടത്തുന്നുണ്ടെന്നാണ് ബാലകൃഷ്ണ ആരോപിക്കുന്നത്.
ബിജെപിയിൽ ചേരുന്നതിനുവേണ്ടി രാജണ്ണ കാത്തിരിക്കുകയാണെന്നും അധികാരത്തിൽ ബിജെപിയായിരുന്നവെങ്കിൽ ഇതിനകംതന്നെ രാജണ്ണ മറുകണ്ടം ചാടുമായിരുന്നുവെന്നും ബാലകൃഷ്ണ പറഞ്ഞു.
എന്നാൽ, മന്ത്രിസഭാ പുനഃസംഘടന വന്നാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാലകൃഷ്ണ ഇത്തരം പരാമർശം നടത്തുന്നതെന്നാണ് രാജേന്ദ്രയുടെ മറുപടി.
കഴിഞ്ഞിടയ്ക്ക് ശിവകുമാർ നിയമസഭയിൽ ആർഎസ്എസ് ഗീതംപാടിയത് പരോക്ഷമായി സൂചിപ്പിച്ച രാജേന്ദ്ര, രാജണ്ണ ഒരിക്കലും നിയമസഭയിൽ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനംലഭിച്ചാൽ ചിലർ ബിജെപിയിൽ ചേരുമെന്നും അതിനെ കുറിച്ചാണ് സെപ്റ്റംബർ വിപ്ലവം നടക്കുമെന്ന് രാജണ്ണ പറഞ്ഞതെന്നും വിശദീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]