20 കോടിയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ആദായ നികുതി വകുപ്പിന്‍റെ പരിശോധന തകൃതിയായി നടക്കുന്നു.  ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ കണക്കില്‍ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉള്‍പ്പെടെ 20 കോടിയുടെ വസ്‌തുക്കള്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും ഉള്‍പ്പെടെ കോടികളുടെ വസ്‌തുക്കള്‍ പിടിച്ചെടുത്തത്. മെയ് നാലിന് നടത്തിയ പരിശോധനയില്‍ 20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വിവിധ ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍ അനുസരിച്ചാണ് തെരച്ചില്‍ നടത്തിയത്. 15 കോടി രൂപയുടെ അനധികൃത പണവും അഞ്ച് കോടി രൂപയുടെ വജ്രം പതിച്ച ആഭരണങ്ങളുമാണ് കണ്ടെത്തിയത്. വോട്ട് പിടിക്കുന്നതിനായി ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി സംഭരിച്ചിരുന്നവയായിരുന്നു ഇത്.

ശാന്തിനഗര്‍, കോക്‌സ് ടൗണ്‍, ശിവാജിനഗര്‍, ആര്‍എംവി കോളനി, കണ്ണിങ്‌ഹാം റോഡ്, സദാശിവനഗര്‍, കുമാരപാര്‍ക്ക് വെസ്റ്റ്, ഫെയര്‍ഫീല്‍ഡ് ലേഔട്ട് തുടങ്ങി ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ വ്യക്‌തമാക്കി.

അതേസമയം തെരഞ്ഞെടുപ്പില്‍ അനധികൃത പണമിടപാട് തടയുന്നതിന്‍റെ ഭാഗമായി നടത്തുന്ന പരിശോധനയില്‍ ഇതുവരെ 330 കോടി രൂപയുടെ പണവും വസ്‌തുക്കളുമാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us