ഡല്‍ഹി: ചരിത്രപരമായ വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ ഇന്ന് ലോക്‌സഭയില്‍ അവസാനിക്കും. വൈകുന്നേരം നാല് മണിയോടെ ബില്ലിന്മേല്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബില്ലിനെ അനുകൂലിക്കുമ്പോഴും അതിലെ നിബന്ധനകളില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
12 മണിക്കൂര്‍ നീളുന്ന ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നതെങ്കിലും, വിഷയാധിഷ്ഠിതമായി 15 മുതല്‍ 18 മണിക്കൂര്‍ വരെ ചര്‍ച്ച നീട്ടാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ സഭയില്‍ വാദപ്രതിവാദങ്ങള്‍ നീണ്ടുനിന്നു. ഭരണഘടനാ ഭേദഗതി ബില്‍ ആയതിനാല്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ഇത് പാസാക്കാന്‍ സാധിക്കൂ. നിലവിലെ കണക്കനുസരിച്ച് 360 എംപിമാരുടെ പിന്തുണയാണ് ബില്‍ പാസാകാന്‍ അത്യാവശ്യം. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുള്ളത്. പ്രതിപക്ഷ നിരയില്‍ നിന്നുള്ള 67 എംപിമാരുടെ കൂടി പിന്തുണ ലഭിച്ചാല്‍ മാത്രമേ സര്‍ക്കാരിന് ബില്‍ വിജയകരമായി കടമ്പ കടത്താനാകൂ.
വനിതാ സംവരണത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം പ്രധാനമായും രംഗത്തുവന്നിട്ടുള്ളത്. സംവരണം നടപ്പിലാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് ഇവര്‍ ആരോപിക്കുന്നു. വളഞ്ഞ വഴിയിലൂടെ ഭരണം നിലനിര്‍ത്താനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണിതെന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധി ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി. 543 സീറ്റുകളിലും മൂന്നിലൊന്ന് സംവരണം സ്ത്രീകള്‍ക്ക് ഉറപ്പാക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്.
അതേസമയം, സ്ത്രീകളുടെ അവകാശം ഉറപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. സ്ത്രീ ശാക്തീകരണത്തിനായുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍, സഭയിലെ എല്ലാ കക്ഷികളുടെയും പിന്തുണ തേടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന വോട്ടെടുപ്പ് രാജ്യത്തെ സ്ത്രീ രാഷ്ട്രീയ പങ്കാളിത്തത്തില്‍ നിർണ്ണായകമാകും.
