പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധസമാനമായ സാഹചര്യം മലയാള സിനിമാ വ്യവസായത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. അവധിക്കാലം ലക്ഷ്യമിട്ടെത്തുന്ന വമ്പൻ ചിത്രങ്ങളുടെ വിദേശ വിപണിയെ സംഘർഷം ബാധിക്കുമെന്ന ഭീതിയിലാണ് നിർമ്മാതാക്കൾ. മലയാള സിനിമയുടെ വിദേശ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്ന ഗൾഫ് മേഖലയിലെ പ്രതിസന്ധി ബോക്സ് ഓഫീസിനെ തളർത്താൻ സാധ്യതയുണ്ട്.
നിലവിൽ യുഎഇയിൽ പ്രദർശനത്തിന് തടസ്സമില്ലെങ്കിലും ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സാഹചര്യം സങ്കീർണ്ണമാണ്. ഈ രാജ്യങ്ങളിലെ തിയേറ്ററുകളിൽ ആളുകൾ എത്തുന്നത് കുറയുന്നത് സിനിമകളുടെ ആഗോള കളക്ഷനെ ബാധിക്കും. ദൃശ്യം 3, ആട് 3, പേട്രിയറ്റ് തുടങ്ങിയ സൂപ്പർതാര ചിത്രങ്ങളും യുവതാരങ്ങളുടെ സിനിമകളുമാണ് റിലീസിനായി ഒരുങ്ങുന്നത്.
- ആട് 3: മിഥുൻ മാനുവൽ തോമസ് – ജയസൂര്യ (മാർച്ച് 19)
- പ്രതിഛായ: നിവിൻ പോളി – ബി. ഉണ്ണികൃഷ്ണൻ (മാർച്ച് 26)
- ദൃശ്യം 3: മോഹൻലാൽ – ജീത്തു ജോസഫ് (ഏപ്രിൽ 2)
- വാഴ 2: (ഏപ്രിൽ 2)
- പള്ളിച്ചട്ടമ്പി: ടൊവിനോ തോമസ് – ഡിജോ ജോസ് ആന്റണി (ഏപ്രിൽ 9)
- പേട്രിയറ്റ്: മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ (ഏപ്രിൽ 23)
- ഗീതു മോഹൻദാസ് – യഷ് ചിത്രം ടോക്സിക് നേരത്തെ നിശ്ചയിച്ച മാർച്ച് റിലീസിൽ നിന്നും ജൂൺ നാലിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു. നിലവിൽ ‘ആട് 3’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ സംഘർഷം യുഎഇയെക്കൂടി രൂക്ഷമായി ബാധിച്ചാൽ റിലീസുകൾ കൂട്ടത്തോടെ മാറ്റിവയ്ക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരായേക്കും. വേനലവധി ലക്ഷ്യമിട്ടുള്ള മലയാള സിനിമയുടെ വമ്പൻ റിലീസുകൾക്ക് ഈ സംഘർഷം ‘അവധി’ നൽകുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]