ബെംഗളൂരു : യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽഫോൺ കവരുകയും ചെയ്ത കേസിലെ പ്രതിയെ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം ബെംഗളൂരു എയർപോർട്ടിൽനിന്ന് അറസ്റ്റ് ചെയ്തു.
കരുവന്നൂർ മൂർക്കനാട് സ്വദേശി വല്ലത്ത് വീട്ടിൽ വിശ്വാസി(27)നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2020 ജൂലായ് 12-ന് രാത്രി ഏഴരയോടെ താണിശ്ശേരിയിൽവെച്ച് കാറളം സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽവെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വിട്ടയക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തു.
നാലു ദിവസത്തിനു ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽനിന്ന് ജാമ്യമെടുത്ത് വിചാരണനടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു.
കോടതി പിടികിട്ടാപ്പുള്ളി വാറന്റും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.
നാട്ടിലേക്ക് വരാൻ ഷാർജയിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ ലുക്കൗട്ട് സർക്കുലർപ്രകാരം എയർപോർട്ടിൽ തടഞ്ഞുവെച്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. ഇതുപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം ബെംഗളൂരുവിലെത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]