മൈസൂരു: ആനകൾക്ക് ദിവസവും കിലോ കണക്കിന് പോഷകാഹാരവും എണ്ണതേച്ച് കുളിയും വിശ്രമമവും. ഇതിനുപുറമേ നടത്ത വ്യായാമവുമുണ്ട്. ദസറ ആന സംഘത്തെ പരിപാലിക്കുക എന്നത് തീർത്തും ശ്രമകരമായ കാര്യമാണ്. ഉയർന്നനിലവാരമുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നിർബന്ധമാണ്.
ആനകളെ ആരോഗ്യത്തോടെയും ശക്തരായും ആഘോഷങ്ങളിൽ പങ്കെടുക്കാൻ നന്നായി തയ്യാറാക്കി നിർത്തുന്നതിനായി വലിയഅളവിലും പോഷകമൂല്യമുള്ളതുമായ ഭക്ഷണസാധനങ്ങളാണ് ശേഖരിക്കേണ്ടത്.
ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ജംബൂ സവാരിക്ക് തയ്യാറായി നിർത്താനായി ആനകൾക്ക് പ്രത്യേക ഭക്ഷണക്രമമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ടൺ കണക്കിന് കാലിത്തീറ്റയും ധാന്യങ്ങളും സംഭരിച്ചിട്ടുണ്ട്. ഈ വർഷത്തെ സംഘത്തിൽ 10 കൊമ്പനാനകളും നാലുപിടിയാനകളുമാണുള്ളത്.
ഭാരം, വലുപ്പം, മറ്റ് ശാരീരിക മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കി മൃഗ ഡോക്ടർമാരാണ് ഓരോ ആനയ്ക്കും ദൈനംദിന പോഷകാഹാരപട്ടിക തയ്യാറാക്കുക. മൈസൂരു വന്യജീവി ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ഐ.ബി. പ്രഭുഗൗഡയ്ക്കാണ് ആനയുടെ ചുമതല.
ഓരോ ആനയ്ക്കും പ്രതിദിനം 450 മുതൽ 500 കിലോഗ്രാം വരെ പനമ്പട്ടയാണ് നൽകുക. ഇതിനുപുറമേ, ചുവന്ന അരി ഇനമായ 20 കിലോഗ്രാം കുസുബലക്കി കൊണ്ടുണ്ടാക്കിയ ചോറും ഏകദേശം 35 മുതൽ 40 കിലോഗ്രാംവരെ വൈക്കോലും നൽകും. ഇതിനു പുറമേ പ്രത്യേകം വേവിച്ച ധാന്യങ്ങളും.
കൊമ്പനാനകൾ പ്രതിദിനം ഏകദേശം 750 കിലോഗ്രാം ഭക്ഷണം കഴിക്കുമ്പോൾ പിടിയാനകൾക്ക് 600 കിലോഗ്രാം വരെ മതിയാകും. ദഹനം സുഗമമാക്കുന്നതിനായി ആറു മുതൽ ഏഴു മണിക്കൂർവരെ വേവിച്ച മുതിര, ചെറുപയർ, ഉഴുന്ന്, അരി, ഉപ്പ്, വിവിധതരം പച്ചക്കറികൾ എന്നിവ അടങ്ങിയ പ്രത്യേകതീറ്റയാണിത്.
കരിമ്പ്, തേങ്ങ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാണ്. 10 മുതൽ 12 കിലോമീറ്റർ വരെ ദിവസേനയുള്ള നടത്ത വ്യായാമങ്ങളിലൂടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം മതിയായ പോഷകാഹാരം നൽകുക എന്നതാണ് ലക്ഷ്യം.
ഈ വർഷം, വെണ്ണയും ഗോതമ്പും ഭക്ഷണത്തിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. നേരത്തെ കുറച്ച് ആനകൾക്ക് നൽകിയിരുന്ന വെണ്ണ സസ്യഭുക്കുകൾക്ക് പോഷകമൂല്യമുള്ളതായി കണ്ടെത്തിയില്ല. അതേസമയം, ചില ആനകൾക്ക് ഗോതമ്പ് ദഹിക്കില്ല. ദഹനത്തെ സഹായിക്കുന്നതിനായി മുതിര, റാഗി എന്നിവ ഇവയ്ക്ക് പകരം ചേർത്തിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ഒരുതവണ എന്ന നിലയിൽ പ്രത്യേകതീറ്റ നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]