ബെംഗളൂരു : ചൂതാട്ടക്കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ ഇഡി അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പാണ് ചുമത്തിയത്. കണക്കിൽപ്പെടുത്താതെ സൂക്ഷിച്ച ഒരുകോടിയുടെ വിദേശ കറൻസിയുൾപ്പെടെ 12 കോടി രൂപ പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.
ആറുകോടി രൂപയുടെ സ്വർണാഭരണങ്ങളും പത്ത് കിലോഗ്രാം വെള്ളി ഉരുപ്പടികളും നാല് വാഹനങ്ങളും കണ്ടെടുത്തു. 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ബാങ്ക് ലോക്കറുകളും മരവിപ്പിച്ചു. നൂറിന്റെ യുഎസ് ഡോളർ, പത്തിന്റെയും 20-ന്റെയും ബ്രിട്ടീഷ് പൗണ്ട്, 500-ന്റെ ദിർഹം, നൂറിന്റെയും അൻപതിന്റെയും യൂറോ എന്നിവയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തതിൽ ഉൾപ്പെടും.
വീരേന്ദ്രയുമായും സഹോദരങ്ങളുമായും ബന്ധമുള്ള രാജ്യത്തെ 31 സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഇഡി ഒരേസമയമാണ് പരിശോധന നടത്തിയത്. സിക്കിമിലെ ഗാങ്‌ടോക്കിൽനിന്നാണ് വീരേന്ദ്രയെ അറസ്റ്റുചെയ്തത്.
തുടർന്ന് അവിടെ കോടതിയിൽ ഹാജരാക്കി. ബെംഗളൂരുവിലേക്ക് കൊണ്ടുവരാൻ അനുമതിനേടി. ചിത്രദുർഗ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് വീരേന്ദ്ര. അറസ്റ്റ് കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടിയായി.
ചിത്രദുർഗ, ബെംഗളൂരു, ഹുബ്ബള്ളി, ജോധ്പുർ, മുംബൈ, ഗാങ്‌ടോക്, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഗോവയിൽ വീരേന്ദ്രയുടെ ഉടമസ്ഥതയിലുള്ള കാസിനോകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. കിങ് 567, രാജ 567 തുടങ്ങിയ പേരുകളിൽ ഒട്ടേറെ അനധികൃത ഓൺലൈൻ ബെറ്റിങ് സൈറ്റുകൾ വീരേന്ദ്ര നടത്തിവരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഗെയിമിങ് ബിസിനസും വീരേന്ദ്ര നടത്തിയിരുന്നു. വീരേന്ദ്രയ്ക്കുവേണ്ടി സഹോദരൻ കെ.സി. തിപ്പസ്വാമി ദുബായ് ആസ്ഥാനമായി ഡയമണ്ട് സോഫ്‌ടെക്, ടിആർഎസ് ടെക്‌നോളജീസ്, പ്രൈം9 ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങൾ നടത്തിവരുന്നതായും ഇഡി കണ്ടെത്തി.
ഗെയിമിങ്, കോൾ സെന്റർ ബിസിനസുകളാണിവ. മറ്റൊരു സഹോദരനായ കെ.സി. നാഗരാജ്, നാഗരാജിന്റെ മകൻ പൃഥ്വി എൻ. രാജ് എന്നിവരുടെ വീടുകളിൽനിന്ന് ഒട്ടേറെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]