ക്ഷേമ പെൻഷൻ 2000 രൂപയാക്കുന്നു!!! പുതിയ നീക്കവുമായി കേരള സർക്കാർ

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുത്തനെ കൂട്ടാനുള്ള ശ്രമത്തിൽ കേരള സര്‍ക്കാര്‍.

തുടര്‍ഭരണത്തിന് ശേഷം ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ നിലവിൽ പ്രതിഷേധം ശക്തമാണ്.

മാത്രമല്ല, അഞ്ചു മാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ ശേഷിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് കൊടുത്തു തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.

നിലവില്‍ 1,600 രൂപയാണ് വിവിധ ക്ഷേമ പെന്‍ഷനുകളായി സര്‍ക്കാര്‍ നല്‍കുന്നത്.

ഇത് 2,000 രൂപയാക്കാനാണ് പുതിയ നീക്കം.

2,500 രൂപ പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു ഇടതുപക്ഷം പ്രകടനപത്രികയില്‍ അറിയിച്ചിരുന്നത്.

എന്നാല്‍, ഭരണത്തിലെത്തിയശേഷം സാമ്പത്തിക പ്രതിസന്ധിയായതോടെ പെന്‍ഷന്‍ വര്‍ധന നിലച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണയും പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എല്ലാ മാസവും കൃത്യമായി ശമ്പളവും പെന്‍ഷനും നല്‍കുന്ന രീതിയില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ ഒരു മാസം 60 ലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നുണ്ട്.

900 കോടി രൂപയോളമാണ് ഇതിനായി വേണ്ടിവരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക്, ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് കേരളത്തിലാണ്.

ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കുമ്പോള്‍ മാസം 1100 കോടി രൂപയിലധികം സംസ്ഥാനം കണ്ടെത്തേണ്ടതുണ്ട്.

ക്ഷേമ പെന്‍ഷനായി സ്ഥിരം വരുമാനം മാറ്റിവെക്കുന്ന രീതിയിലേക്ക് മാറിയാല്‍ എല്ലാ മാസവും മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

പെന്‍ഷന്‍ നല്‍കാനായി സെസ് നടപ്പാക്കിയെങ്കിലും വര്‍ഷം 800 കോടി രൂപയോളം മാത്രമേ ഇതില്‍ നിന്നും ലഭിക്കുകയുള്ളൂ.

ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ട്‌ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us