അധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് ജനതാദൾ എസ് അധ്യക്ഷൻ

ബെംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ (എസ്) അധികാരത്തില്‍ വന്നാല്‍ ടിപ്പു യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ സി.എം ഇബ്രാഹിം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് ഭരണം ലഭിച്ചാല്‍ മൈസൂരുവിലോ കോലാറിലോ ടിപ്പു യൂണിവേഴ്‌സിറ്റി തുടങ്ങുമെന്ന് ഇബ്രാഹിം വ്യക്തമാക്കി.

ഒന്നുകില്‍ മൈസൂരുവില്‍ അല്ലെങ്കില്‍ കോലാറില്‍ ടിപ്പു യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഒപ്പം കെംപഗൗഡ യൂണിവേഴ്‌സിറ്റിയും തുടങ്ങുമെന്നും ജനതാദള്‍ കര്‍ണാടക അദ്ധ്യക്ഷന്‍ പ്രതികരിച്ചു. അതേസമയം പലരും ടിപ്പു ജയന്തി ആഘോഷിക്കുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയം മുന്നില്‍ കണ്ടാണെന്നും ഇബ്രാഹിം ആരോപിച്ചു.

ടിപ്പു ജയന്തി ആഘോഷിക്കുന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതും ഇസ്ലാമിനെതിരാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നവര്‍ ആദ്യം ഇസ്ലാമിക പുരോഹിതന്മാരുമായി ബന്ധപ്പെടണമെന്നും ജനതാദള്‍ നേതാവ് ആവശ്യപ്പെട്ടു. ടിപ്പുവിന്റെ 100 അടി വലിപ്പമുള്ള പ്രതിമ സ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് തന്‍വീര്‍ സെയ്തിന്റെ പ്രഖ്യാപനത്തില്‍ പ്രതികരിക്കുകയായിരുന്നു ജനതാദള്‍ നേതാവ്.

നവംബര്‍ 20ന് മൈസൂരുവിൽ അരങ്ങേറാനിരിക്കുന്ന ടിപ്പു സുല്‍ത്താന്‍ പ്രമേയമായ നാടകത്തിനെതിരെയും ഇബ്രാഹിം പ്രതിഷേധമറിയിച്ചു. ടിപ്പുവിന്റെ യഥാര്‍ത്ഥ സ്വപ്‌നങ്ങള്‍ എന്ന പേരില്‍ അരങ്ങേറാന്‍ പോകുന്ന നാടകം ടിപ്പു സുല്‍ത്താനെ നിഷേധാത്മകമായി ചിത്രീകരിക്കാന്‍ മാത്രമേ ഉപകരിക്കൂ. അതിനാല്‍ പ്രാദേശിക ഇസ്ലാമിക നേതാക്കളെ കണ്ട് ഇക്കാര്യം സംസാരിച്ചതായും നാടകത്തിനെതിരെ നിയമപരമായി സമീപിക്കാനാണ് ഒരുക്കമെന്നും ഇബ്രാഹിം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us