കേരളത്തിന് വേണ്ടി ഫുട്‌ബോള്‍ ലോകം ഒന്നടങ്കം!

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളം നേരിട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിന്തുണയും പ്രാര്‍ത്ഥനയുമായി ഫുട്‌ബോള്‍ ലോകം.

പ്രമുഖ ക്ലബ്ബുകളായ ബാഴ്‌സലോണ, ലിവര്‍പൂള്‍, ചെല്‍സി, എന്നീ ടീമുകളും സ്പാനിഷ് ലീഗായ ലാ ലീഗയും കേരളത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.ഏറെ സങ്കീര്‍ണമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കേരളത്തിനൊപ്പമുണ്ടെന്നും വെള്ളപ്പൊക്കത്തിന്‍റെ ദുരിതം പേറുന്ന എല്ലാവര്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നുമായിരുന്നു ലാ ലീഗയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കേരളത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ലാ ലീഗ പോസ്റ്റില്‍ പറയുന്നു. കേരളത്തിനൊപ്പമുണ്ടെന്ന് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. കേരളത്തിന് ഒപ്പമുണ്ടെന്നു പ്രഖാപിച്ച് കൊണ്ടാണ് മറ്റൊരു പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളും രംഗത്തെത്തിയത്.

കേരളത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി ക്ലബ്ബിന്‍റെ കേരളാ ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പേജ് ലിങ്കും ലിവര്‍പൂള്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പിന്തുണയറിക്കുന്നതായി ബാഴ്‌സലോണയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ മാസം കേരളത്തില്‍ ലാ ലീഗ കളിക്കാന്‍ എത്തിയ ജിറോണ എഫ്‌സിയും മെല്‍ബണ്‍ സിറ്റിയും പിന്തുണ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. എല്ലാം മറന്ന് പരസ്പരം കൈകോര്‍ത്ത് നിന്നാണ് ജനങ്ങള്‍ പ്രളയത്തെ നേരിട്ടത്. തങ്ങളെ കൊണ്ടാകുന്ന തരത്തിലെല്ലാം ഓരോ വ്യക്തിയും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മാറി.

എന്നാല്‍ ഇപ്പോഴും കേരളം നേരിടുന്ന പ്രതിസന്ധിയ്ക്ക് വേണ്ട വിധത്തിലുള്ള പ്രധാന്യം കേന്ദ്രം നല്‍കുന്നില്ലെന്ന ആക്ഷേപവും ധാരാളമാണ്.കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനും ശക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us