ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യുവതിയുടെ കണ്ണിനു പരുക്കേറ്റു.

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യുവതിയുടെ കണ്ണിനു പരുക്കേറ്റു. മൈസൂരു സ്വദേശി പി.ആർ. കീർത്തിക്കാണ് (22) പരുക്കേറ്റത്. മൈസൂരുവിൽനിന്നു ബെംഗളൂരുവിലേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനു നായന്തഹള്ളി സ്റ്റേഷനടുത്തെത്തിയപ്പോഴാണ് കല്ലേറുണ്ടായത്.ജനലിനു സമീപത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന കീർത്തിയുടെ കണ്ണിനു നേർക്ക് കല്ലു വന്നു പതിക്കുകയായിരുന്നു. ശനിയാഴ്ച ബെംഗളൂരുവിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻവേണ്ടി വരുന്നതിനിടെയാണ് സംഭവം. കീർത്തിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു-മൈസൂരു റെയിൽപാതയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവായതോടെ യാത്രക്കാർ ഭീതിയിൽ. കഴിഞ്ഞ രണ്ടു മാസത്തിനിടെ മൈസൂരു, മണ്ഡ്യ, രാമനഗര എന്നിവിടങ്ങളിലും സമാനരീതിയിൽ കല്ലേറുണ്ടായി.

റെയിൽപാളത്തിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ ഉപയോഗിച്ചാണ് എറിയുന്നത്. റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) ഇടക്കാലത്തു പരിശോധന നടത്തിയിരുന്നെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

റെയിൽവേ ട്രാക്കുകൾക്കു സമീപത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ തമ്പടിക്കുന്ന ലഹരിവിൽപന സംഘങ്ങളാണ് കല്ലെറിയുന്നതിനു പിന്നിലെന്നാണ് ആർപിഎഫ് പറയുന്നത്. രാത്രിസമയങ്ങളിലാണ് കല്ലേറ് കൂടുതൽ.

കഴിഞ്ഞ ജനുവരിയിൽ ഹൊസൂർ-യശ്വന്ത്പുര ഡെമു ട്രെയിനിലെ യാത്രക്കാരനു കല്ലേറിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.മൈസൂരു-മൈലാടുംതുറ എക്സ്പ്രസ് ട്രെയിനിനു നേരെ സിറ്റി റെയിൽവേ സ്റ്റേഷനു സമീപത്തുണ്ടായ കല്ലേറിൽ ലോക്കോ പൈലറ്റിനും പരുക്കേറ്റിരുന്നു. ട്രെയിൻ എൻജിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് കല്ല് എൻജിൻ ക്യാബിനിൽ പതിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനു കീഴിൽ 29 കേസുകളാണ് കല്ലേറുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്തത്.റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്തെ ചേരിപ്രദേശങ്ങളിൽ ആർപിഎഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ട്രെയിനിനു നേരെ കല്ലെറിയുന്ന സംഭവങ്ങൾക്കു കുറവുണ്ടായില്ല. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞ് പിടിക്കപ്പെട്ടാൽ റെയിൽവേ നിയമപ്രകാരം പിഴയും ഒരുവർഷം തടവുമാണ് ശിക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us