കൊൽക്കത്തയേം ബ്ലാസ്റ്റേഴ്‌സിൻ്റെ സ്വപ്നങ്ങളേം തകർത്തു തരിപ്പണമാക്കി എഫ്സി ഗോവ

നിർണായക മത്സരത്തിൽ എ ടി കെയെ തച്ചുടച്ച് ഗോവ സെമി സാധ്യത സജീവമാക്കി. 5-1നാണു  ഗോവ എ ടി കെ പരാജയപ്പെടുത്തിയത്. എ ടി കെയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മത്സരത്തിന്റെ തുടക്കത്തിൽ ഗോവ പുറത്തെടുത്തത്. ആദ്യ 21 മിനുട്ടിനുള്ളിൽ മൂന്ന് ഗോളുകളാണ് ഗോവ എ ടി കെ വലയിൽ അടിച്ചു കയറ്റിയത്. ഗോവയുടെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി.  ബെംഗളുരുവിനെതിരെ ജയിച്ചാലും കേരളത്തിന് സെമി പ്രവേശനം സാധ്യമാവില്ല.

എ ടി കെയുടെ ആക്രമണം കണ്ടു ആണ് മത്സരം തുടങ്ങിയതെങ്കിലും 10ആം മിനുറ്റിൽ തന്നെ ഗോവ മുൻപിലെത്തി. സെർജിയോ ജസ്റ്റെയാണ് ഹ്യൂഗോ ബൗമസിന്റെ കോർണറിന് തല വെച്ച് എ ടി കെ ഗോൾ വല കുലുക്കിയത്. തുടർന്ന് 15ആം മിനുട്ടിൽ ലാൻസറൊട്ടേയിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി. എ ടി കെ ഗോൾ കീപ്പർ സെറാം പോയ്‌റോയുടെ മികച്ചൊരു രക്ഷപെടുത്തലിൽ നിന്ന് പന്ത് ലഭിച്ച ലാൻസറൊട്ടേ ഗോൾ നേടുകയായിരുന്നു.

അധികം വൈകാതെ ഗോവ തങ്ങളുടെ ലീഡ് വർധിപ്പിച്ചു. ഇത്തവണയും ലാൻസറൊട്ടേയാണ് ഗോവയുടെ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ മൂന്ന് ഗോളിന് മുൻപിലായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിലാണ് ഗോവ ഗോളടി തുടർന്നത്. കോറോമിനാസ് ആണ് മികച്ചൊരു ഫ്രീ കിക്കിലൂടെ എ ടി കെ ഗോൾ കീപ്പർ നിഷ്പ്രഭമാക്കി ഗോൾ നേടിയത്. ശേഷം 87ആം മിനുട്ടിൽ റോബി കീനിലൂടെ എ ടി കെ ആശ്വാസ ഗോൾ നേടിയെങ്കിലും സിഫ്‌നിയോസിന്റെ ഗോളിലൂടെ അഞ്ചാമത്തെ ഗോളും അടിച്ചു കൂട്ടി ഗോവ ഗോൾ പട്ടിക പൂർത്തിയാക്കി.

ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ഗോവ നാലാം സ്ഥാനത്തെത്തി.

ഇതോടെ ബ്ലാസ്റ്റേഴ്‌സിൻ്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു. നാളെ തങ്ങളുടെ അവസാന മത്സരത്തിനായ് ബ്ലാസ്റ്റേഴ്‌സ് ബാഗ്ലൂർ കണ്ടീരവ സ്റ്റേഡിയത്തിൽ ഇറങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us