ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ സിൽക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതൽ വാഹനഗതാഗതത്തിനായി തുറന്നുകൊടുത്തു. എച്ച്.എസ്.ആർ. ലേഔട്ടിനെ ജയനഗർ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന ഈ റാംപ് പ്രവർത്തനസജ്ജമായതോടെ യാത്രക്കാർക്ക് സിൽക്ക് ബോർഡ് ജങ്ഷനിലെ കനത്ത തിരക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്ത് എത്താനാകുമെന്ന് സൗത്ത് ഈസ്റ്റ് ട്രാഫിക് പോലീസ് അറിയിച്ചു. പാലത്തിന്റെ ആകെ അഞ്ച് റാംപുകളിൽ രണ്ടാമത്തേതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. റാഗിഗുഡ്ഡയിൽ നിന്ന് സിൽക്ക് ബോർഡ് ഭാഗത്തേക്കുള്ള ആദ്യ റാംപ് 2024 ജൂലൈയിൽ തന്നെ തുറന്നുനൽകിയിരുന്നു.
ഏകദേശം 5.12 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപ്പാലം 449 കോടി രൂപ ചെലവഴിച്ചാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) നിർമ്മിക്കുന്നത്. ബാക്കിയുള്ള മൂന്ന് റാംപുകളുടെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്. ബി.ടി.എം. ലേഔട്ട്-സിൽക്ക് ബോർഡ്, ഔട്ടർ റിങ് റോഡ്-സിൽക്ക് ബോർഡ്, എച്ച്.എസ്.ആർ. ലേഔട്ട്-ബി.ടി.എം. ലേഔട്ട് എന്നീ റാംപുകൾ ഈ വർഷം ഡിസംബറിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ മേൽപ്പാലത്തിന്റെ മുകൾഭാഗത്തുകൂടി ആർ.വി. റോഡ്-ബൊമ്മസന്ദ്ര മെട്രോ ട്രെയിനുകളും താഴത്തെ പാതയിലൂടെ വാഹനങ്ങളും കടന്നുപോകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി പൂർണ്ണമായും ഗതാഗതസജ്ജമാകുന്നതോടെ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ നീണ്ട കാത്തുനിൽപ്പിന് ശാശ്വത പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
