ബെംഗളൂരു: വന്യജീവി ആക്രമണം രൂക്ഷമായ ബന്ദിപ്പൂർ മേഖലയിൽ നൂതന ഹൈടെക് ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ്. കൂടാതെ മൃഗങ്ങളുടെ നീക്കംനിരീക്ഷിച്ച് അവയെ കാട്ടിലേക്ക് തുരത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് കൺട്രോൾ സെന്ററും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.
പുറത്തേക്ക് ഇറങ്ങുന്ന മൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകർത്തി കൃത്യമായ ലൊക്കേഷനടക്കം സെന്ററിലെ ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാം. ഈ വിവരം സെന്ററിൽനിന്ന് ദ്രുതപ്രതികരണ സംഘങ്ങൾക്ക് കൈമാറും. ഇതോടെ വേഗത്തിൽ മൃഗങ്ങളെ കാട്ടിലേക്ക് തിരികെ ഓടിക്കാൻ സാധിക്കും. ഗുണ്ടൽപേട്ട് താലൂക്കിലെ മേലുകാമനഹള്ളി ഗേറ്റ് സഫാരി പോയിന്റിലാണ് സെന്റർ സ്ഥാപിച്ചത്.
ബന്ദിപ്പൂർ മേഖലയിലെ സരഗൂർ താലൂക്കിലെ ഹെഡിയാല, നുഗു റേഞ്ചുകളിലാണ് കടുവ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ഇതോടെ ബന്ദിപ്പുരിലും നാഗർഹോളയിലും ടൂറിസം സഫാരികളടക്കം നിർത്തിവെച്ചിരുന്നു. ഇതേത്തുടർന്നാണ് വനംവകുപ്പ് കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വന്യമൃഗശല്യം തടയാൻ പുതിയമാർഗങ്ങൾ തേടുന്നത്.
ദേശീയപാതകൾ, വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങൾ, സഫാരി മേഖലകൾ എന്നിവിടങ്ങളിലിറങ്ങുന്ന മൃഗങ്ങളെ നിരീക്ഷിക്കാനാണ് ക്യാമറകൾ സ്ഥാപിച്ചത് പ്രദേശങ്ങളിൽ 20 ലൈവ് ക്യാമറകൾ, 10 ജിഎസ്എം സംവിധാനം സജ്ജീകരിച്ച ക്യാമറകൾ, അഞ്ച് സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ കൃഷിയിടങ്ങളിലേക്ക് അലഞ്ഞുതിരിയുന്ന ആനകളെ നിരീക്ഷിക്കാൻ തെർമൽ ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും സെന്ററിലേക്ക് ലഭ്യമാക്കും. കൂടാതെ വനമേഖലയിലേക്കുള്ള അനധികൃത മനുഷ്യ പ്രവേശനം കണ്ടെത്തുന്നതിനും സംവിധാനം ഉപയോഗിക്കുമെന്ന് ബന്ദിപ്പുർ ടൈഗർ റിസർവ് ഡയറക്ടർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]