മഠത്തിലെ അന്യായങ്ങൾ പുറത്ത് കൊണ്ടു വരാനുള്ള ശ്രമം നടത്തി, മലയാളി കന്യാസ്ത്രീ മാനസികാരോഗ്യ കേന്ദ്രത്തിലായി

ബെംഗളൂരു: മൈസൂരുവിലെ മഠത്തില്‍ നടക്കുന്ന അന്യായങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച മലയാളി കന്യാസ്ത്രീയെ അധികൃതര്‍ ചേർന്ന് മാനസികരോഗാശുപത്രിയിലാക്കി.

ഡോട്ടേഴ്സ് ഓഫ് അവര്‍ ലേഡി ഓഫ് മെഴ്സി സഭ യുടെ മൈസൂരു ശ്രീരാംപുരയിലുള്ള മഠത്തിലെ സിസ്റ്റര്‍ എല്‍സിനയ്ക്കാണ് ഇത്തരത്തിൽ ഒരു പീഡനം നേരിടേണ്ടി വന്നത്. ഒടുവില്‍ ബന്ധുക്കളും പോലീസും ഇടപെട്ട് ഇവരെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കി. എന്നാല്‍ തിരികെയെത്തിയ കന്യാസ്ത്രീയെ മഠത്തില്‍ പ്രവേശിക്കുവാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ല.

കഴിഞ്ഞ മാസം കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പിന് മഠത്തില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ച്‌ സിസ്റ്റര്‍ എല്‍സിന കത്തെഴുതിയിരുന്നു. ഈ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഠത്തിലെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ജീവനില്‍ പേടിയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച്‌ സഹോദരങ്ങള്‍ക്ക് അയച്ചു കൊടുത്തു. പിന്നീട് മേയ് 31-ന് രാത്രി ഏഴുമണിയോടെ മഠത്തിനോടുചേര്‍ന്നുള്ള ചാപ്പലില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടു മൂന്നുപേര്‍ വലിച്ചിഴച്ച്‌ പുറത്തേക്കുകൊണ്ടുപാവുകയും കാലിന് അടിച്ച്‌ വീഴ്ത്തി കൈയും കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച്‌ വാഹനത്തില്‍ അടുത്തുള്ള മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിസ്റ്റര്‍ എല്‍സിന ആരോപിച്ചതായി പറയുന്നു. കന്യാസ്ത്രീകള്‍ നടത്തുന്നതാണ് ഈ ആശുപത്രി. മൊബൈല്‍ ഫോണും സഭാവസ്ത്രങ്ങളും മഠാധികൃതര്‍ വാങ്ങിച്ചുവെച്ചിരുന്നു.

പിന്നീട് പിതാവും ബന്ധുക്കളും സ്ഥലത്തെത്തി രണ്ടുദിവസം മുമ്പാണ്  പോലീസിന്റെ സഹായത്തോടെ മാനസികരോഗാശുപത്രിയില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത് . ശേഷം പോലീസിന്റെ ഒപ്പം മഠത്തിലെത്തി വസ്ത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ഒടുവില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം ബന്ധു വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് കന്യാസ്ത്രീ. സംഭവത്തില്‍ അശോകപുരം പോലീസാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us