ആധാർ കാർഡ് സംബന്ധിച്ച് ബെംഗളൂരു കേന്ദ്രം നൽകിയ നിർദേശം കേന്ദ്ര സർക്കാർ റദ്ദാക്കി

ദില്ലി : ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതെന്നും എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

യുഐഡിഎഐ നല്‍കുന്ന ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോൾ ഉടമകള്‍ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാന്‍ മാത്രമേ നിര്‍ദ്ദേശമുള്ളൂ. ആധാര്‍ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ നമ്പർ മാസ്ക് ചെയ്ത കോപ്പി മാത്രം നല്‍കണമെന്നും. അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേതെന്നുമാണ് യുഐഡിഎയുടെ ബെംഗളൂരു മേഖല കേന്ദ്രം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നത്. യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂവെന്നും അറിയിപ്പില്‍ ഉണ്ടായിരുന്നു.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പുകള്‍ വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദ്ദേത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന തരത്തിലടക്കം ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഈ അറിയിപ്പ് കാരണമായതോടെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us