ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് വീണ്ടും ലഹരി കടത്ത്

കാസർക്കോട് : ജില്ലയിൽ 202.7 ഗ്രാം എംഡിഎംഎയുമായി ആറുപേര്‍ പോലീസ് പിടിയിലായി. പത്തുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ സെമീര്‍, അബ്‌ദുള്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

കൈപ്പാട് സ്വദേശി ബി.സി റാഷിദ് , പടന്ന കാവുന്തല സ്വദേശി സി.എച്ച്‌ അബ്‌ദുള്‍ റഹ്‌മാന്‍ എന്നിവരെ ചന്തേര പൊലീസുമാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് നാലാംഗ സംഘം ജില്ലയിലേക്ക് മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. ആദൂറില്‍ നിന്നാണ് പ്രതികളെ സാഹസികമായി എക്സൈസ് സംഘം പിടികൂടിയത്.

ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്സൈസ് വാഹനത്തില്‍ പ്രതികളുടെ വാഹനമിടിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. പ്രതികളില്‍ നിന്ന് ലഹരിമരുന്നിനായി ഉപയോഗിക്കുന്ന ട്യൂബുകള്‍, ബോങ്ങുകള്‍, വാട്ടര്‍ പൈപ്പുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ബെംഗളൂരുവില്‍ നിന്ന് ജില്ലയിലേക്ക് ലഹരി മരുന്നുകള്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് എക്സൈസ് പറയുന്നു.

ചന്തേര പൊലീസ് ഇന്‍സ്പെക്‌ടര്‍ പി.നാരായണനും സംഘവുമാണ് രണ്ടു പേരെ അറസ്റ്റു ചെയ്‌തത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പടന്ന തോട്ടു കരയില്‍ വാഹന പരിശോധനക്കിടെയാണ് രണ്ടു യുവാക്കളില്‍ നിന്നും എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.60.എന്‍.8413 നമ്പര്‍ ബുള്ളറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us