പുതിയ അദ്ധ്യായന വർഷത്തിനായി അഡ്മിഷന് തിരക്ക് കൂട്ടി സ്കൂളുകൾ;എല്ലാം നിർത്തിവക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്.

ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും പ്രവേശന നടപടികൾ താത്‌കാലികമായി നിർത്തിവെക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്.

മാർച്ച്, ഏപ്രിൽ മാസത്തോടെയാണ് സംസ്ഥാനത്തെ എൽ.കെ.ജി., ഒന്നാം ക്ലാസ് പ്രവേശന നടപടികൾ പൂർത്തിയാകുന്നത്.

നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശന നടപടി നിർത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

സ്വകാര്യ സ്കൂളുകൾക്കും സർക്കാർ സ്കൂളുകൾക്കും ഇത് ഒരുപോലെ ബാധകമാണ്.

സ്കൂൾ മാറി മറ്റ് സ്കൂളുകളിലെ ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം നേടുന്നതുമായി ബന്ധപ്പെട്ട നടപടികളും നിർത്തിവെക്കണം.

അതേസമയം സർക്കാർ നിർദേശം ലംഘിച്ച് ചില സ്കൂളുകൾ പ്രവേശന നടപടികൾ തുടരുന്നതായി ആരോപണമുണ്ട്.

നേരത്തേ പുറത്തിറക്കിയ പ്രവേശന പട്ടികയിൽ പേരുള്ള വിദ്യാർഥികൾ മാർച്ച് 31 -നുള്ളിൽ ഓൺലൈനായി ഫീസ് അടയ്ക്കണമെന്നാണ് ചില സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കൾക്കു നൽകിയ നിർദേശം.

പണമടച്ചില്ലെങ്കിൽ സീറ്റ് മറ്റു വിദ്യാർഥികൾക്ക് നൽകുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നുണ്ട്.

ഒട്ടേറെ രക്ഷിതാക്കളാണ് ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനെ പരാതി അറിയിച്ചിരിക്കുന്നത്.

ചില സ്കൂളുകൾ അമിതമായ ഫീസ് ഈടാക്കുന്നതായും പരാതിയുണ്ട്. നിലവിലെ സാഹചര്യത്തിൽ കാര്യമായ പരിശോധനകളുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് ചില സ്വകാര്യ സ്കൂളുകൾ അമിത ഫീസ് ഈടാക്കുന്നത്.

നേരത്തേ അമിത ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടികളെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഫീസടയ്ക്കണമെന്ന സ്കൂൾ അധികൃതരുടെ നിർദേശം ഗൗനിക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

പ്രവേശന നടപടികൾക്കായി അധ്യാപകരോ രക്ഷിതാക്കളോ സ്കൂളുകളിലെത്തുകയും ചെയ്യരുത്. ഇത്തരം സ്കൂളുകൾക്കെതിരേ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us