പഞ്ചാബിന് നാടകീയ ജയം!! അനായാസ ജയം കൈവിട്ട് ഡൽഹി.

മൊഹാലി: അവസാന നിമിഷങ്ങളിലെ കൂട്ടത്തകർച്ചയിലൂടെ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ വിജയം കൈവിട്ട് ഡൽഹി ക്യാപ്പിറ്റൽസ്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍വി ചോദിച്ചുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.2 ഓവറിൽ 152 റൺസിന് പുറത്തായി.

ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റെടുത്ത ഇംഗ്ലീഷ് യുവതാരം സാം കറെന്റെ മാസ്മരിക പ്രകടനമാണ് പഞ്ചാബിന് 14 റണ്‍സിന്റെ നാടകീയ ജയം സമ്മാനിച്ചത്. ഈ സീസണിലെ കന്നി ഹാട്രിക്ക് കൂടിയാണ് താരം തന്റെ പേരില്‍ കുറിച്ചത്. 2.2 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കറെന്‍ നാലു പേരെ പുറത്താക്കിയത്.  17 ഓവറാവുമ്പോഴേക്കും മൂന്നിന് 143 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ എട്ടു റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഡല്‍ഹി അപ്രതീക്ഷിത തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് ആദ്യ പന്തിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ താരം പൃഥ്വി ഷായെ നഷ്ടമായി. അശ്വിന്റെ ആദ്യ പന്തിൽ തന്നെ ഷായെ വിക്കറ്റ് കീപ്പർ രാഹുൽ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ക്രീസിൽ ഒന്നിച്ച ശിഖർ ധവാൻ – ക്യാപ്റ്റൻ ശ്രേയസ് അയ്യർ സഖ്യം 61 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 22 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 28 റൺസെടുത്ത അയ്യരെ പുറത്താക്കി ഹാർദുസ് വിൽജോയനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 25 പന്തിൽ നിന്ന് 30 റൺസെടുത്ത ധവാനെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

നാലാം വിക്കറ്റിൽ ഒന്നിച്ച റിഷഭ് പന്ത് – കോളിൻ ഇൻഗ്രാം സഖ്യം 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഡൽഹി വിജയത്തോട് അടുക്കുകയായിരുന്നു. എന്നാൽ ആറു വിക്കറ്റുകള്‍ അവസാന ഓവറുകളിൽ വലിച്ചെറിഞ്ഞു തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഡല്‍ഹിയുടെ 10 പേരില്‍ അഞ്ചു താരങ്ങളും ബൗള്‍ഡായാണ് മടങ്ങിയത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്ക്‌പ്പെട്ട പഞ്ചാബ് ഒമ്പതു വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 180നു മുകളില്‍ നേടുമെന്നു കരുതിയ പഞ്ചാബിനെ ഡല്‍ഹി മികച്ച ബൗളിങിലൂടെ കടിഞ്ഞാണിടുകയായിരുന്നു. പഞ്ചാബ് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി നേടാനായില്ല. 43 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. 30 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സര്‍ഫ്രാസ് ഖാന്‍ (39), മന്‍ദീപ് സിങ് (29*), സാം കറെന്‍ (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഡല്‍ഹിക്കു വേണ്ടി ക്രിസ് മോറിസ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ കാഗിസോ റബാദയ്ക്കും സന്ദീപ് ലാമിച്ചാനെയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us