തെറ്റായിട്ടൊന്നും താന്‍ ചെയ്തിട്ടില്ല മന്ത്രി കെ.രാജു

തിരുവനന്തപുരം: താന്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്ന് മന്ത്രി കെ.രാജു. വിവാദത്തെ തുടര്‍ന്ന് ജര്‍മ്മനി യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി ചെയ്തതില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് രാജുവിന്‍റെ പ്രതികരണം.

ഇതോടെ സിപിഐയില്‍ മന്ത്രിക്കെതിരായുള്ള വികാരം ശക്തമായി. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ ഒഴിവാക്കുന്നത് ആലോചിക്കണമെന്ന വികാരം മുതിര്‍ന്ന നേതാക്കളടക്കം പ്രകടിപ്പിക്കുന്നു. സിപിഐയുടെയും സഹസംഘടനകളുടെയും പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലും മന്ത്രിയെ തള്ളിപ്പറഞ്ഞു.

പ്രളയക്കെടുതിക്കിടെ വിദേശയാത്ര നടത്തിയ മന്ത്രി രാജു ഇന്നലെ വൈകിട്ടാണ് തിരിച്ചെത്തിയത്. താന്‍ പോയ സമയത്തു കാര്യമായ പ്രകൃതിക്ഷോഭമില്ലായിരുന്നുവെന്നും രാജു അവകാശപ്പെട്ടു.

താന്‍ 15ന് കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷമാണു പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിനു ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അതെന്നു രാജു പറഞ്ഞു.

ലോക മലയാളി കൗണ്‍സിലിന്‍റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികള്‍ തന്നെയാണ് അതു സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവര്‍ ഇവിടെയുണ്ടല്ലോ. അതുകൊണ്ട്തന്നെ അതില്‍ പങ്കെടുക്കുന്നത് ന്യായമായ ആവശ്യമായിട്ടാണു കരുതിയത്. എന്നാല്‍ പെട്ടെന്നു സ്ഥിതിഗതികള്‍ മാറി. അതു മുന്‍കൂട്ടി കണക്കിലെടുക്കാനായില്ല.ആ സാഹചര്യത്തിലാണു തിരിച്ചുവന്നത്. പാര്‍ട്ടിയോടും മുഖ്യമന്ത്രിയോടും അനുമതി വാങ്ങിയാണു പോയതെന്നും രാജു വിശദീകരിച്ചു.

അതേസമയം, മന്ത്രി ചെയ്തതില്‍ അതൃപ്തിയുണ്ടെന്ന് കാനം വ്യക്തമാക്കി. അതുകൊണ്ടാണു തിരിച്ചുവിളിച്ചത്. അതു ഞാന്‍ തന്നെയാണു ചെയ്തത്. നടപടിയുടെ കാര്യം ഞാന്‍ ഒറ്റയ്ക്കു തീരുമാനിക്കേണ്ടതല്ല. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങളോടു ചര്‍ച്ചചെയ്യാനും കഴിയില്ലെന്നും കാനം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us