ആലപ്പുഴ: വീടുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പാക്കുന്നതിനായി കേരള പൊലീസും കെൽട്രോണും ചേർന്ന് അത്യാധുനിക സംവിധാനം സജ്ജമാക്കി. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (CIMS) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം നിലവിലുള്ള എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട് ടെക്നോളജി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ പോലീസിന്റെ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
സ്ഥാപനങ്ങളിലും വീടുകളിലും ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സെൻസറുകൾ വഴി അസാധാരണമായ എന്ത് ചലനവും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. അനധികൃതമായ ആൾ സാന്നിധ്യം, ചില്ലുകൾ തകർക്കൽ, തീപിടുത്തം, വാതകച്ചോർച്ച തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അലാം മുഴങ്ങുകയും വിവരം സിഐഎംഎസ് കൺട്രോൾ റൂമിലേക്ക് എത്തുകയും ചെയ്യും. ഈ അറിയിപ്പ് ലഭിക്കുന്ന ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ നിന്നും തത്സമയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, തൊട്ടടുത്തുള്ള പോലീസ് പട്രോൾ വാഹനത്തിലേക്കും സ്റ്റേഷനിലേക്കും വിവരങ്ങൾ കൈമാറി നിമിഷങ്ങൾക്കുള്ളിൽ സഹായമെത്തിക്കും.
ബാങ്കുകൾ, എടിഎമ്മുകൾ, സ്വർണ്ണക്കടകൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് പുറമെ സാധാരണ വീടുകൾക്കും ഫ്ലാറ്റുകൾക്കും ഈ സേവനം ലഭ്യമാണ്. കെൽട്രോണിന്റെ ഇൻസ്റ്റലേഷൻ ചാർജിനൊപ്പം ചെറിയൊരു തുക മാസവരിയായി നൽകി ആർക്കും ഈ സുരക്ഷാ വലയത്തിന്റെ ഭാഗമാകാം.
സ്ഥാപനത്തിന്റെ വലിപ്പവും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും അനുസരിച്ചായിരിക്കും ചിലവ് നിശ്ചയിക്കുന്നത്. സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സിഐഎംഎസിന് സാധിക്കുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.cimskerala.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]