13 കോടി രൂപ തട്ടിച്ചു കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരെ പരാതി.

ഡല്‍ഹി : സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്. നിയമനടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങി. ചവറ എം.എല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പി.ബിക്ക് ലഭിച്ച പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക്  ലഭിച്ചു

ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മറൂഖി എന്നയാള്‍ തുടങ്ങിയ ജാസ് ടൂറിസം എന്ന കമ്പനിയില്‍ നിന്ന് പണം തട്ടിയെന്നാണ് ആരോപണം. മലയാളിയായ രാഹുല്‍ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കമ്പനിയില്‍ പാര്‍ട്ണര്‍മാരായിരുന്നു. മലയാളികളുടെ പരിചയം വെച്ച് ഈ കമ്പനിക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിന്ന് വായ്പകള്‍ തരപ്പെടുത്തി. H7 1597 എന്ന നമ്പറുള്ള ഓഡി കാര്‍ വാങ്ങുന്നതിനായി 3,13,200 യു.എ.ഇ ദിര്‍ഹമാണ് ആദ്യം വായ്പ എടുത്തത്. അതിന് ശേഷം 45 ലക്ഷം യു.എ.ഇ ദിര്‍ഹം വീണ്ടും വായ്പയെടുത്തു. യു.എ.ഇ, ഇന്ത്യ, സൗദി അറേബ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ബിസിനസുകള്‍ക്കാണ് പിന്നീട് പണമെടുത്തത്. പണം വാങ്ങിയപ്പോള്‍ ഇവരുടെ ചെക്കുകള്‍ ഒരു ഉറപ്പിനായി കമ്പനി വാങ്ങി വെച്ചിരുന്നു. പണം ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ വൈകിയപ്പോള്‍ ഇവരെ കമ്പനി സമീപിക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി വായ്പാ തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. പലതവണ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതെ വന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

2016 ജൂൺ ഒന്നിനു മുൻപ് പണം തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാല്‍ കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അടയ്ക്കാൻ  ബാക്കിയുണ്ടായിരുന്ന 2,09,704 ദിർഹവും ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.  ബിനോയ് കോടിയേരി ദുബായില്‍  സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയെന്നും അദ്ദേഹത്തെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇന്റര്‍പോള്‍ നോട്ടീസ് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

കോടതിയില്‍ ഹാജരാവുകയോ അല്ലെങ്കില്‍ പണം തിരികെ കിട്ടുകയോ വേണമെന്നാണ് കമ്പനിയുടെ ആവശ്യം. ഒരു അഭിഭാഷകനെ ഇതിനായുള്ള നടപടികള്‍ക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദുബായ് ക്രിമിനല്‍ കോടതിയില്‍ കേസ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പറയുന്നു. റെഡ് വാറണ്ട് പുറപ്പെടുവിച്ച് ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത ശേഷം ദുബായിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഇന്റര്‍പോളിന് നോട്ടീസ് നല്‍കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us