ബി.ബി.എം.പി. നവീകരിച്ച നഗരത്തിലെ തടാകങ്ങളിലെ വെള്ളത്തിന്റെ നിലവാരം പരിതാപകരമെന്ന് പഠനം

 

ബെംഗളൂരു: ബി.ബി.എം.പി. നവീകരിച്ച നഗരത്തിലെ  87 ശതമാനം തടാകങ്ങളുടെയും വെള്ളം മോശമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പഠനം.

ജക്കൂർ, കെംപെംബുദ്ധി, ദേവസാന്ദ്ര, ഉള്ളാൽ, ഹന്ദ്രഹള്ളി, അഗര എന്നീ ആറു തടാകങ്ങളിലെ വെള്ളം മാത്രമേ നല്ല നിലവാരമുള്ളത്. 53 ശതമാനം തടാകങ്ങളിലും വെള്ളത്തിന്റെ നിലവാരം ’വളരെ മോശം’ വിഭാഗത്തിലാണ്. 34 ശതമാനം തടാകങ്ങളിലെ വെള്ളത്തെ ’മോശം’ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്.

അശാസ്ത്രീയമായി നവീകരണ പ്രവർത്തനങ്ങൾ നടത്തിയതാണ് തടാകങ്ങളുടെ അവസ്ഥ മോശമാകാൻ കാരണം. ചെളി ഭാഗികമായി നീക്കിയത്, മലിനജലം വൻതോതിൽ എത്തിയത്, കൈയേറ്റം, മാലിന്യം തള്ളുന്നത് എന്നീ കാരണങ്ങളാലാണ് തടാകങ്ങളിലെ വെള്ളത്തിന്റെ നിലവാരം മോശമായതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ 10 വർഷത്തിനിടെ ബി.ബി.എം.പി. നവീകരിച്ച 45 തടാകങ്ങളിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് പഠനം നടത്തിയത്.

ഇതിൽ പുട്ടനഹള്ളി, ഉത്തരഹള്ളി, കസവനഹള്ളി, കൈക്കൊണ്ട്രഹള്ളി തുടങ്ങിയ 24 തടാകങ്ങളിലെ വെള്ളം ’വളരെ മോശം’ വിഭാഗത്തിൽപ്പെടുത്തി. അൾസൂർ, ദാസറഹള്ളി, സാങ്കെ, യെദിയൂർ, കൊഡിഗെഹള്ളി തുടങ്ങിയ 15 തടാകങ്ങളിലെ വെള്ളം ’മോശം’ വിഭാഗത്തിൽപ്പെടുത്തി. തടാകത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ ചില നിർദേശങ്ങളും പഠനസംഘം മുന്നോട്ടുവെച്ചിട്ടുണ്ട്.

ചെളി നീക്കം ചെയ്യുക, മാലിന്യം തള്ളുന്നത് തടയുക, മലിനജലത്തിന്റെ ഒഴുക്ക് വഴിതിരിച്ചുവിടുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. തടാകങ്ങളുടെയും കനാലുകളുടെയും സമീപത്തെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും നിർദേശമുണ്ട്.

വളരെ മോശം വിഭാഗത്തിൽപ്പെട്ട തടാകങ്ങളിലെ വെള്ളം ജലസേചനത്തിനുപയോഗിക്കാമെങ്കിലും നിബന്ധനകളുണ്ട്. മോശം വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ള തടാകങ്ങളിലെ വെള്ളം ജലസേചനത്തിനു മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us