കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു

ബംഗളൂരു: നിലവിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തുടരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്നുവിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടിസയച്ചിട്ടുണ്ട്.

അതേസമയം സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നൊരു സൂചനയുണ്ട്. ഓപ്പറേഷന്‍ താമരയെ തകര്‍ക്കാനായെങ്കിലും പാര്‍ട്ടി എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ നിന്നു പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയാറായിട്ടില്ല.

ബിഡതിയിലെ ഈഗിള്‍ടണ്‍, വണ്ടര്‍ലാ എന്നീ റിസോര്‍ട്ടുകളിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നലെ കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി.

ഇന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഓരോ എംഎല്‍എയുമായും സ്വകാര്യ ചര്‍ച്ച നടത്തും. അതിനു ശേഷമാകും ഭാവിനടപടികള്‍ തീരുമാനിക്കുന്നത്.

ഓപ്പറേഷന്‍ താമരയ്ക്കു ബദലായി ബിജെപിയിലെ ചില എംഎല്‍എമാരുമായി ദള്‍-കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു പുറമെ 11 പേരെയെങ്കിലും കൂടി മറുകണ്ടം ചാടിക്കാനായാലേ ബിജെപിക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കു.

സ്പീക്കറടക്കം 76 എംഎല്‍എമാര്‍ കൂടെയുള്ളതിനാല്‍ ബിജെപി നീക്കം വിലപ്പോവില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം ഇവര്‍ രാജിവയ്ക്കുകയോ പാര്‍ട്ടി നടപടിയെടുക്കുകയോ ചെയ്താല്‍ ബിജെപി അവസാന ശ്രമമെന്ന നിലയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍ അട്ടിമറിക്ക് ഇല്ലെന്നു പ്രതികരിച്ച ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ, ഹരിയാന റിസോര്‍ട്ടില്‍ നിന്നു പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുവിളിച്ചെന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us