ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന്

അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്‌കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 6.45 ഓടെ പാടിവട്ടത്തെ വീട്ടില്‍ എത്തിച്ചു.

തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. പത്തനംത്തിട്ടയിലേക്കുള്ള യാത്രാമധ്യേ ആലപ്പുഴയില്‍ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരത്തേക്ക് തങ്ങും.

ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിക്കുന്ന മൃതദേഹം മാക്കാംകുന്ന് സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും.

3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം അഞ്ചിന് പുത്തന്‍പീടിക നോര്‍ത്ത് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടര്‍ന്നു. സെപ്റ്റംബര്‍ 17 ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ ജനിച്ച രാജു 21മത്തെ വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ചേർന്നു. പട്ടാളജീവിതത്തിന് ശേഷം ചലച്ചിത്രരംഗത്തേക്ക് കടന്ന രാജു ഇതുവരെ 500ല്‍ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച രാജു ‘ഇതാ ഒരു സ്നേഹഗാഥ’, ‘മിസ്റ്റര്‍ പവനായി’ എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. മാസ്റ്റര്‍ പീസ്‌ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. പ്രമീളയാണ് ഭാര്യ, മകന്‍ രവി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us