ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്, കമ്പനിയ്ക്ക് പിഴ

ബെംഗളൂരു: ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്.ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിക്ക് സോപ്പ് ലഭിച്ചതുമായി ബന്ധപ്പെട്ട് കോടതി കമ്പനിയ്ക്ക് പിഴ ചുമത്തി.

ഫ്ലിപ്കാര്‍ട്ട് വഴിയാണ് ഹര്‍ഷ എന്ന വിദ്യാര്‍ത്ഥി 48,999 രൂപയ്ക്ക് ഐ ഫോണ്‍ 11 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് നിര്‍മ്മ ഡിറ്റര്‍ജന്റ് സോപ്പും കോംപാക്റ്റ് കീ പാഡ് ഫോണുമാണ്. ഇതിനെക്കുറിച്ച്‌ ഫ്ലിപ്കാര്‍ട്ടില്‍ അറിയിച്ചപ്പോള്‍ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ഷ കോടതിയിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ മാനേജിങ് ഡയറക്ടര്‍ക്കും തേര്‍ട് പാര്‍ട്ടി വില്‍പ്പനക്കാരനുമായ സാനെ റീട്ടെയ്ല്‍ മാനേജര്‍ക്കുമെതിരെ വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. എന്നാല്‍ പരാതിക്കെതിരെ വാദിച്ച ഫ്ലിപ്കാര്‍ട്ട് ഇത് അവരുടെ തെറ്റല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഫ്ലിപ്കാര്‍ട്ടിന്റെ ഈ വാദം കോടതി തള്ളുകയായിരുന്നു. ഓണ്‍ലൈന്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയില്‍ നിന്ന് ഇത്തരമൊരു സമീപനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൂടാതെ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

തുടര്‍ന്ന്, ഐഫോണ്‍ 11ന്റെ 48,999 രൂപ തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ കമ്പനിയുടെ സേവനത്തിലെ പോരായ്മക്ക് 10,000 രൂപ അധിക പിഴയും ഉപഭോക്താവിന് നേരിട്ട മാനസിക പീഡനത്തിനും കോടതി ചെലവുകള്‍ക്കുമായി 15,000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. ഇതോടെ കമ്പനി മൊത്തം 73,999 രൂപയാണ് പരാതിക്കാരിക്ക് നല്‍കേണ്ടി വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us