നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതി ഓഫീസില്‍ സ്‌ഫോടനം

കാഠ്മണ്ഡു: ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ ബോംബ് സ്‌ഫോടനം. കിഴക്കന്‍ നേപ്പാളിലാണ് ഈ ജലവൈദ്യുത പദ്ധതി. അടുത്ത മാസം 11ന് തന്‍റെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടാനിരുന്ന പദ്ധതിയാണിത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

900 മെഗാവാട്ട് ശേഷിയില്‍ നിര്‍മിക്കുന്ന അരുണ്‍ 3 ജലവൈദ്യുത നിലയത്തിന്‍റെ ചുറ്റുമതില്‍ സ്ഫോടനത്തില്‍ തകര്‍ന്നതായി ശന്‍ഖുവാസഭ ജില്ലയുടെ ചീഫ് ഡിസ്ട്രിക്‌ട് ഓഫീസര്‍ ശിവ് രാജ് ജോഷി അറിയിച്ചു. കൂടാതെ സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരെ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തതായി റിപ്പോര്‍ട്ടില്ല.

2014 നവംബറില്‍ പ്രധാനമന്ത്രി നടത്തിയ നേപ്പാള്‍ സന്ദര്‍ശനവേളയിലാണ് ജലവൈദ്യുത നിലയ നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും നേപ്പാളും ഒപ്പിട്ടത്. 2020ല്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട ജലവൈദ്യുത പദ്ധതിയാണ് ഇത്.

നിലവില്‍ വൈദ്യുതിക്ഷാമം നേരിടുന്ന നേപ്പാളില്‍ ഈ ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാന്‍ പര്യാപ്തമാകുമെന്നാണ് കരുതുന്നത്. 1.5 ബില്ല്യൺ ഡോളർ വിദേശ നിക്ഷേപം കൊണ്ടുവരുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും.

ഇന്ത്യയുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ സ്ഫോടനം കൂടിയാണ് ഇത്. ഏപ്രില്‍ 17ന് ഇന്ത്യന്‍ എംബസിയ്ക്കു സമീപം ബോംബ്‌ സ്ഫോടനം നടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us